മഹാരാജാസ് കോളേജ് നാളെ തുറക്കും; ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ്
കൊച്ചി: സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പൂട്ടിയ മഹാരാജാസ് കോളേജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷജില ബീവി. കോളേജിലെ സുരക്ഷാ സംവിധാനം വർധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് സെക്യൂരിറ്റിമാരെ നിയമിക്കാൻ സർക്കാരിന് കത്ത് നൽകി. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും. സംഘർഷം കണക്കിലെടുത്ത് പൊലീസ് സാന്നിധ്യം തുടരും. എത്രയും വേഗം ക്ലാസുകൾ തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളും. കോളേജ് എത്രയും വേഗം തുറക്കാനാണ് വിദ്യാർത്ഥികളുടെ ആവശ്യമെന്നും അവർ വ്യക്തമാക്കി.
24-ാം തീയതി വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. വിദ്യാർത്ഥി സംഘടനകളുടെ ജില്ലാ നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുക. യോഗത്തിൽ ജില്ലാ കളക്ടറും പങ്കെടുക്കും. ഇന്നലെ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംഘർഷങ്ങളെ തുടർന്ന് പൂട്ടിയ കോളേജ് തുറക്കുന്ന കാര്യത്തിലും 24-ാം തീയതിയിലെ യോഗത്തിൽ തീരുമാനമാകും.
കോളേജിൽ പുറത്തുനിന്നുള്ളവർ നിരന്തരം വന്നു പോകുന്നതിനാൽ ഐഡി കാർഡ് ഇല്ലാത്തവരെ ഇനിമുതൽ കോളേജിൽ പ്രവേശിപ്പിക്കില്ല. 6 മണിക്ക് ശേഷം ആരെയും കോളേജിൽ തുടരാൻ അനുവദിക്കില്ല. സുരക്ഷയ്ക്കായി അഞ്ച് സെക്യൂരിറ്റി സ്റ്റാഫിനെ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കോളേജ് കത്ത് നൽകി. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി കോളേജിൽ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും പിടിഎ യോഗത്തിൽ തീരുമാനമായി.
മുൻ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന് കുത്തേറ്റിരുന്നു. കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിച്ചത്.
പിന്നാലെ കോളേജിലെ കെഎസ്‌യു - ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസില്‍ എസ്എഫ്ഐ നേതാക്കൾ അറസ്റ്റിലായി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകനെ ആംബുലൻസിൽ വച്ചും ആശുപത്രിയിൽ വച്ചും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.