08 May 2024 Wednesday

'എന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ കൊണ്ട് നടക്കും': ടി എൻ പ്രതാപൻ

ckmnews



ഇരിങ്ങാലക്കുട: തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിലെ ചുമരിൽ തങ്ക ലിപികളാൽ എഴുതിയതാണ് തന്റെ പേരെന്ന് ടി എൻ പ്രതാപൻ എംപി. കോൺഗ്രസ് പാർട്ടിക്കാരുടെയും യുഡിഎഫിന്റെയും ഹൃദയത്തിൽ മാത്രമല്ല, എത്രയോ എൽഡിഎഫ് അനുഭാവികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ തന്റെ പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ജനവിധി തേടിയാൽ വിജയിക്കുമെന്ന് പറഞ്ഞ പ്രതാപൻ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ തന്നെ കൊണ്ട് നടക്കുമെന്നും കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് ചുവരെഴുത്ത്‌ നടത്തിയതിലും ടിഎൻ പ്രതാപൻ പ്രതികരിച്ചു. അതെഴുതുതിയവരോട് മായ്ക്കാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു

ടി എൻ പ്രതാപന്റെ വാക്കുകൾ


ചുവരെഴുത്ത്‌ നടത്തിയവരോട് മായ്ക്കാൻ ആവശ്യപ്പെടും. തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിനകത്ത്‌ എന്റെപേരുണ്ട്. കോൺഗ്രസ് പാർട്ടിക്കാരുടെയും യുഡിഎഫിന്റെയും ഹൃദയത്തിൽ മാത്രമല്ല, എത്രയോ എൽഡിഎഫ് അനുഭാവികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ എന്റെ പേരുണ്ട്. രാഷ്ട്രീയത്തിനതീതമായാണ് ഞാനും അവരുമായുള്ള സൗഹൃദമുള്ളത്. അതുകൊണ്ടെനിക്ക് തൃശൂരിലെ ജനങ്ങളുടെ ഹൃദയത്തിലെ ചുമരിൽ തങ്ക ലിപികളാൽ എഴുതിയതാണ് എന്റെ പേര്. വീണ്ടും ജനവിധി തേടിയാൽ വിജയിക്കും. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. അത്രയേറെ ആത്മവിശ്വാസത്തോടെയാണ് പറയുന്നത്, കോൺഗ്രസ് എന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ എന്നെ കൊണ്ട് നടക്കും.


ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ ടി എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദമായത്. 'പ്രതാപൻ തുടരും, പ്രതാപത്തോടെ' എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.