09 May 2024 Thursday

1630 കോടി തട്ടിപ്പ്, കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്

ckmnews



തൃശ്ശൂര്‍ :

തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പ്. ഹൈറീച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ചേർപ്പ് എസ്‌ഐ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറീച്ചെന്ന് റിപ്പോർട്ടിൽ പരാമർശം. അന്വേഷണം ക്രൈം ബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറാൻ നിർദേശം. ഹൈറീച്ചിന് രാജ്യത്താകമനം 680 ഷോപ്പുകൾ. 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തൽ.


ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണി ചെയിൻ തട്ടിപ്പ് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ്.


ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിൽ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.