08 May 2024 Wednesday

വടക്കഞ്ചേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മോഷണത്തിലെ പ്രതികള്‍ പിടിയില്‍

ckmnews


വടക്കഞ്ചേരി: പോലീസിനെ ഏറെ വലച്ച വടക്കഞ്ചേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മോഷണത്തിലെ പ്രതികള്‍ പിടിയില്‍. വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. വണ്ടാഴി കിഴക്കേത്തറ കളത്തിങ്കല്‍ വീട്ടില്‍ കെ.പി. ഹരിദാസ് (29), മലമ്പുഴ കാണയംകാവ് കടുക്കാംകുന്നം സന്തോഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന്റെ അന്വേഷണരീതിയെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്ന, സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കെ.പി. ഹരിദാസാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. 2023 മാര്‍ച്ച് 11-ന് രാത്രിയിലായിരുന്നു മോഷണം. മൂന്നുമാസത്തെ ഇടവേളയില്‍ ഒരേ രീതിയില്‍ രണ്ട് മോഷണങ്ങളാണ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നത്. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ കൈവശം വെക്കാതെ നടത്തിയ മോഷണത്തില്‍ പോലീസിനു തുമ്പായത് ഇവര്‍ വന്ന ബൈക്കായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികള്‍ വന്ന ബൈക്ക് കണ്ടെത്താനും പ്രയാസപ്പെടേണ്ടിവന്നു. 2022 ഡിസംബറില്‍ നെന്മാറയിലെ ഷോറൂമില്‍നിന്ന് ഹരിദാസ് മോഷ്ടിച്ച ബൈക്കാണിതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. യമഹയുടെ എം.ടി. മോഡല്‍ ബൈക്കാണ് മോഷണം പോയതെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ നമ്പര്‍ പ്ലേറ്റും നിറവും മാറ്റിയിരുന്നു. വ്യാജനമ്പര്‍ കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യമഹ എം.ടി. മോഡല്‍ ബൈക്കിന്റെയായിരുന്നു.

പാലക്കാടും തൃശ്ശൂരുമായി യമഹ എം.ടി. മോഡലിന്റെ അറുന്നൂറോളം ബൈക്കുകള്‍ പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്. പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി