09 May 2024 Thursday

സൈബര്‍ കുറ്റങ്ങള്‍ക്ക് പരിഹാരം വേണം; കേരളാ പൊലീസിൽ അത്യാധുനിക സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി

ckmnews


തിരുവനന്തപുരം: കേരളാ പൊലീസിൽ അത്യാധുനിക സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി നൽകി ആഭ്യന്തര വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. സൈബർ ഡിവിഷൻ ആസ്ഥാനം, സൈബർ പട്രോളിംഗ്, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ കണ്ടത്താനും അനുമതി നൽകിയിട്ടുണ്ട്.

കാലാകാലങ്ങളിലായി പൊലീസും മറ്റ് കുറ്റാന്വേഷണ ഏജൻസികളും തുടരുന്ന രീതികളും അതിന്മേലുള്ള അറിവും കൊണ്ട് മാത്രം സൈബർ മേഖലയിലെ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. രജിസ്റ്റർ ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ മിക്കതും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലായതിനാൽ പരാതി പരിഹാരത്തിന് നിലവിലുള്ള ജീവനക്കാരുടെ എണ്ണവും പര്യാപ്തമല്ലന്നും റിപ്പോർട്ടിൽ പറയുന്നു.


അതിനാൽ എത്തിക്കൽ ഹാക്കിംഗ്, നെറ്റ് വർക്ക് സുരക്ഷ, റിസ്ക് മാനേജ്മെന്റ്, ഡിജിറ്റൽ ഫോറൻസിക് മുതലായ മേഖലകളിൽ പ്രാവീണ്യമുള്ളവരെ അടക്കം കണ്ടെത്താനായി പുതിയ തസ്തികകയ്ക്കും അനുമതിയുണ്ട്. സൈബർ ഡിവിഷൻ ആസ്ഥാനം, സൈബർ പട്രോളിംഗ്, സൈബർ പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് ആവശ്യമായാണ് തസ്തികകൾ നിശ്ചയിക്കുക. സൈബർ മേഖലയിൽ വേണ്ടത്ര അറിവ് ഇല്ലാത്തതിനാൽ ഇൻവെസ്റ്റിഗേഷൻ നടപടികൾക്കുള്ളിൽപ്പോലും മനഃപൂർവ്വമല്ലാത്ത നിയമലംഘനം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്നും സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ മാറ്റത്തിനായ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.