09 May 2024 Thursday

നടൻ വിജയ്ക്കു നേരെ ചെരിപ്പേറ്; വിജയ് മക്കൾ ഇയക്കം പരാതി നൽകി

ckmnews


നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ മരണാനന്തര ചടങ്ങിനിടെ നടൻ വിജയ്ക്കു നേരെയുണ്ടായ ചെരിപ്പേറിൽ വിജയ് മക്കൾ ഇയക്കം പരാതി നൽകി. ഡിസംബർ 28 നായിരുന്നു സംഭവം. വിജയ്ക്കു നേരെ ഒരാൾ ചെരിപ്പെറിയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ് മക്കൾ ഇയക്കം സൗത്ത് ചെന്നൈ നേതാവാണ് പരാതി നൽകിയത്.

പരാതി സ്വീകരിച്ച പൊലീസ് ചെരിപ്പെറിഞ്ഞയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് വിജയകാന്തിനെ അവസാനമായി കാണാൻ വിജയ് എത്തിയിരുന്നത്. അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു ആൾക്കൂട്ടത്തിൽ ഒരാൾ താരത്തിനു നേരെ ചെരിപ്പ് എറിഞ്ഞത്.‌

വിജയിയുടെ കരിയറിൽ വിജയകാന്തിന്റെ പങ്ക് നിർണായകമായിരുന്നുവെന്ന് സംവിധായകനും വിജയിയുടെ പിതാവുമായ എസ്എ ചന്ദ്രശേഖർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വിജയകാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് വിജയ് പുലർത്തിയിരുന്നത്.


എസ് എ ചന്ദ്രശേഖറിന്റെ നിരവധി സിനിമകളിൽ വിജയകാന്ത് അഭിനയിച്ചിട്ടുണ്ട്. വിജയിയുടെ ആദ്യ ചിത്രം നാളയാ തീർപ്പ് തിയേറ്ററിൽ പരാജയമായിരുന്നു. ഇതിനു പിന്നാലെ, വിജയ്ക്കൊപ്പം അഭിനയിക്കാൻ താൻ ആവശ്യപ്പെട്ടതു പ്രകാരമാണ് വിജയകാന്ത് ‘സെന്തൂരപാണ്ടി’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻ ഹിറ്റാവുകയും വിജയ് തമിഴ് സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.

വിജയകാന്ത് ചെയ്തത് വലിയൊരു സഹായമായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കിൽ വിജയ് എന്ന താരം ഇന്ന് ഉണ്ടാകില്ലെന്നും വിജയകാന്തിന്റെ 40ാം വർഷ പരിപാടിയിൽ പറഞ്ഞിരുന്നു.