ഗണേഷ് കുമാറും കടന്നപ്പളളിയും ഇനി മന്ത്രിമാർ; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവ പ്രതിജ്ഞയാണ് കടന്നപള്ളി നടത്തിയത്. ദൈവ നാമത്തിലാണ് ഗണേഷ് കുമാർ പ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ഒരേ വേദിയിൽ ഇരുന്നിട്ടും മുഖ്യമന്ത്രിയുമായി ഗവർണർ സംസാരിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരത്തിന് നിൽക്കാതെ മുഖ്യമന്ത്രി മടങ്ങി. മന്ത്രി സജി ചെറിയാനും ചായ സൽക്കാരത്തിന് നിന്നില്ല എന്ന് റിപ്പോർട്ടുണ്ട്. ഗവർണറുടെ സമീപനത്തിലെ അതൃപ്തിയാണ് ചായ സൽക്കാരം ബഹിഷ്കരിക്കുന്നതിലേക്ക് നയിച്ചതെന്ന് മന്ത്രിമാർ പ്രതികരിച്ചു. സ്പീക്കർ എ എൻ ഷംസീറും സൽക്കാരത്തിന് നിന്നില്ല. മൂന്നാം തവണയാണ് ഗണേഷ് കുമാർ മന്ത്രിയാകുന്നത്. അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.