09 May 2024 Thursday

വാങ്ങിയ പാര്‍സലില്‍ ചില്ലിച്ചിക്കന്‍ ഇല്ലെന്ന് പരാതി, ഹോട്ടലുടമയെ വെട്ടിപരിക്കേല്‍പ്പിച്ചു

ckmnews


വര്‍ക്കല: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആറംഗസംഘത്തിലെ നാലുപേരെ വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല സബ് ആര്‍.ടി. ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടല്‍ ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാ(47)ണ് വെട്ടേറ്റത്. ചെറുന്നിയൂര്‍ പാലച്ചിറ മുസ്ലിം പള്ളിക്കു സമീപം വൃന്ദാവനം വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന ബിജു(34), പാലച്ചിറ പള്ളിക്കുന്നുവീട്ടില്‍ കിട്ടൂസ് എന്നുവിളിക്കുന്ന വിഷ്ണു(26), മേല്‍വെട്ടൂര്‍ ആശാന്‍മുക്ക് പുത്തൂരംവീട്ടില്‍ റിക്കാസ് മോന്‍(34), കൊച്ചുപാലച്ചിറ പള്ളിക്കുന്നുവീട്ടില്‍ ശ്രീക്കുട്ടന്‍ എന്നു വിളിക്കുന്ന ശ്രീജിത്ത്(23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 17-ന് രാത്രിയിലായിരുന്നു ആക്രമണം. തലേദിവസം ഇവര്‍ വാങ്ങിയ ഭക്ഷണ പാര്‍സലില്‍ ചില്ലിച്ചിക്കന്‍ ഇല്ലെന്നാരോപിച്ച് ഹോട്ടലിലെത്തി വഴക്കിട്ടിരുന്നു. തുടര്‍ന്ന് 12.30-ഓടെ ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് സംഘം വീണ്ടുമെത്തി അസഭ്യം വിളിക്കുകയും പോലീസില്‍ വിവരമറിയിക്കാന്‍ ശ്രമിച്ച നൗഷാദിന്റെ മൊബൈല്‍ പിടിച്ചുവാങ്ങിയശേഷം മര്‍ദിക്കുകയുമായിരുന്നു. പ്രതികള്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് തലയ്ക്കു പിന്നില്‍ വെട്ടിയെന്നാണ് പരാതി.

നൗഷാദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.