ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖമായി കിടക്കാം; എട്ട് ലക്ഷം രൂപ ചെലവിൽ റബർ മെത്ത ഒരുക്കി
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്കായി കൂടുതൽ മെച്ചപ്പെട്ട സൌകര്യങ്ങൾ ഒരുക്കി. ആനകൾക്ക് കിടക്കാനായി എട്ട് ലക്ഷം രൂപ ചെലവിട്ട് റബർ മെത്ത ഒരുക്കി. കോൺക്രീറ്റ് തറയിലാണ് റബർ മെത്ത സജ്ജീകരിച്ചത്. പാദരോഗത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റബർ മെത്ത ആദ്യമായി ഒരുക്കിയത് ആനക്കോട്ടയിലെ ആന മുത്തശി നന്ദിനിക്കാണ്. വൈകാതെ മറ്റ് ആനകൾക്കും റബർ മെത്ത ഉൾപ്പടെ വിഐപി സൗകര്യമൊരുക്കും. ഇതിനായുള്ള ബജറ്റ് ദേവസ്വം പ്രത്യേകം വകയിരുത്തിയിട്ടുണ്ട്.
കോണ്‍ക്രീറ്റ് തറ കെട്ടിപ്പൊക്കിയതിന് മുകളിലാണ് നല്ല കനത്തിലുള്ള റബര്‍ ഷീറ്റ് വിരിച്ച് മെത്ത തയാറാക്കിയിരിക്കുന്നത്. ആനയ്ക്ക് ഇരുഭാഗത്തേക്കും ചെരിഞ്ഞുകിടക്കാന്‍ പാകത്തിലാണ് റബർ മെത്ത സജ്ജീകരിച്ചിരിക്കുന്നത്.
ഗുരുവായൂരപ്പ ഭക്തനായ കോയമ്പത്തൂര്‍ സ്വദേശി മാണിക്യന്റെ വഴിപാടായാണ് തറയില്‍ മെത്ത നിര്‍മിച്ചു നല്‍കിയത്. എറണാകുളം ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്‌സ് ആറു മാസം കൊണ്ടാണ് റബർ മെത്തയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മണ്ണിലെ ചെളിയില്‍ നിന്നാണ് ആനകള്‍ക്ക് പാദരോഗം വരുന്നതെന്നാണ് വെറ്റിനറി ഡോക്ടർമാരുടെ നിഗമനം. പാദരോഗം ആനകൾക്ക് അത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കി. ചില അവസരത്തിൽ ആനകളുടെ മരണത്തിന് വരെ പാദരോഗം കാരണമായേക്കാം. നന്ദിനി ദീര്‍ഘനാളായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന നന്ദിനിക്കിപ്പോള്‍ രോഗശമനമായെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തറ റബറാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.