09 May 2024 Thursday

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

ckmnews

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ


തിരുവനന്തപുരം: നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ. പ്രാഥമിക കണക്കെടുപ്പിൽ 6,21,167 പരാതികൾ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത്‌ നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂർണമായിട്ടില്ല. പരാതി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂർത്തിയായത്. എറണാകുളം ജില്ലയിൽ ഇനി രണ്ട് ദിവസത്തെ പര്യടനം കൂടിയുണ്ട്. അതിനുശേഷം മാത്രമേ എറണാകുളത്തെ പരാതികളുടെ കണക്ക് പൂർണമായി ലഭ്യമാവുകയുള്ളൂ. അങ്ങനെ വരുമ്പോൾ ഒരുപക്ഷേ ഏഴ് ലക്ഷത്തിനു മുകളിലേക്ക് പരാതികളുടെ എണ്ണം കൂടിയേക്കാം. പ്രാദേശികതലത്തിൽ തീർക്കാനുള്ള പരാതികൾ ഉണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. ജില്ലകളുടെ പരാതി പരിഹരിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.


കാസർ​കോട് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞമാസം 18-ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് തിരുവനന്തപുരത്ത്‌ അവസാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് എറണാകുളത്തെ നാലുമണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെച്ചിരുന്നു. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ്സ് നടക്കും.

അതേസമയം, നവകേരള സദസ്സിൽ അതിശയകരമായ സംയമനം പൊതുജനം കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. കോൺഗ്രസിന് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.