ഗൺമാൻ മർദ്ദിച്ച സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പൊലീസിന് കോടതി നിർദേശം
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു നേതാക്കളുടെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആലപ്പുഴ സൗത്ത് പൊലീസിന് കോടതി നിർദേശം നൽകി. ഐപിസി 294 ബി , 323, 325 വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തണം. പ്രതിഷേധക്കാരെ മർദ്ദിച്ച നടപടി സ്വാഭാവികമാണെന്ന് ആലപ്പുഴ സൗത്ത് പൊലീസ് നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ എ ഡി തോമസും അജയ് ജുവൽ കുര്യാക്കോസും പറഞ്ഞു.
ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള അംഗരക്ഷകർ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മാരകമായി തല്ലിച്ചതച്ചത് സുരക്ഷാ ചുമതലയുടെ ഭാഗമാണെന്നാണ് ഇടതുമുന്നണി നേതാക്കളടക്കം ഉയർത്തുന്ന വാദം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു. മറ്റൊരു ക്രമസമാധാന പ്രശ്‌നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി അവരുടെ നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍, പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത്.
പൊലീസുകാര്‍ പിടിച്ചുവച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ അരൂര്‍ എസ്‌ഐയെ പിടിച്ച് തള്ളിയതിന് ശേഷം അനില്‍ കല്ലിയൂരാണ് ക്രൂരമായ മര്‍ദ്ദിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ നിലത്ത് വീണുപോയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ പ്രതിഷേധം വ്യാപകമായിരുന്നു. വ്യഴാഴ്ച മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.