09 May 2024 Thursday

താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് കവര്‍ന്നത് 68 ലക്ഷം രൂപ; രണ്ടുപേര്‍ അറസ്റ്റില്‍

ckmnews



താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയും കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത സംഘത്തെ സഹായിച്ച രണ്ടുപേര്‍ പിടിയില്‍. താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), താമരശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി പായം കോയിലേരി ഹൗസില്‍ അജിത്ത് ഭാസ്‌കരന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈ.എസ്.പി. ഇന്‍ ചാര്‍ജ് പി. പ്രമോദ്, താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം താമരശ്ശേരി നഗരത്തിലെ ഒരു ലോഡ്ജില്‍ വെച്ചാണ് ഇരുവരെയും പിടികൂടിയത്.

കര്‍ണാടകയിലും വയനാട് അമ്പലവയലിലും കുഴല്‍പ്പണം കടത്തുന്ന സംഘത്തെ കവര്‍ച്ച ചെയ്ത കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് അജിത്തെന്ന് പോലീസ് അറിയിച്ചു. ഒട്ടേറെ അക്രമക്കേസുകളില്‍ പ്രതിയാണ് സുബീഷ്. മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് സ്വര്‍ണം വാങ്ങാന്‍ പണവുമായി വരാറുള്ള മൈസൂരു ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യെക്കുറിച്ചുള്ള വിവരം കവര്‍ച്ചസംഘത്തിന് കൈമാറിയത് സുബീഷ് ആയിരുന്നെന്ന് പോലീസ് പറയുന്നു. 13-ന് രാവിലെ എട്ടുമണിക്ക് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെവെച്ച് വിശാല്‍ ദശത് മഡ്കരിയെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിന് രണ്ടുദിവസം മുമ്പുതന്നെ താമരശ്ശേരി നഗരത്തിലെ ഒരു ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് മുറിയെടുത്ത് കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കാളികളായിരുന്നു. സുബീഷിന്റെ മുട്ടുകടവിലെ വീട്ടുപരിസരത്തുവെച്ചാണ് പ്രതികള്‍ കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയത്. ഇരുവരുടെയും അറസ്റ്റോടെ കേസില്‍ ഇതിനകം മൊത്തം നാലുപേര്‍ പിടിയിലായി. അക്രമിസംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്‌ക്കെടുക്കുകയും കവര്‍ച്ചയുടെ ഭാഗമാവുകയും ചെയ്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അലങ്കാരത്ത്പറമ്പില്‍ വീട്ടില്‍ ഷാമോന്‍ (23), എറണാകുളം ചെട്ടിക്കാട് കുഞ്ഞിത്തെ കളത്തില്‍വീട്ടില്‍ തോമസ് എന്ന തൊമ്മന്‍ (40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.