09 May 2024 Thursday

പാചകം പഴയിടം തന്നെ; സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം

ckmnews


തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണമില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കലാമേളയിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തുടരും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും കലവറയിൽ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടർ തുടർച്ചയായ 17ാം തവണയും അദ്ദേഹം നേടി.


കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു

പ്രതിദിനം അരലക്ഷത്തോളം പേർക്ക് വരെ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയൻ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്കൂൾ കായിക മേളയിൽ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേർക്ക് മതിയാകും.


കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റിയുടെ ചുമതല. വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്കൂൾ മേളകൾക്കും ഭക്ഷണമൊരുക്കിയ അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെണ്ടറിൽ നിന്ന് വിട്ടുനിന്നിരുന്നു.