09 May 2024 Thursday

പ്രകോപനം ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലുള്ള പക; യുവാവിനെ മർദിച്ചുകൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

ckmnews



കോഴിക്കോട്: കോടഞ്ചേരി മണ്ണഞ്ചിറയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അഭിജിത്തിന്റെയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. മൂന്നാമത്തെയാൾ പതിനേഴ് വയസ്സുകാരനാണ്.

നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.


കോളേജ് വിദ്യാർത്ഥിയായ നിതിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കൾ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെ മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് നിതിൻറെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.