09 May 2024 Thursday

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും; ആകെ പ്രദർശിപ്പിക്കുക 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ

ckmnews

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും; ആകെ പ്രദർശിപ്പിക്കുക 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ


രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്‌ഘാടനം. ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാകും. സുഡാനിലെ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ‘ഗുഡ്ബൈ ജൂലിയ’ ആണ് ഉദ്‌ഘാടന ചിത്രം.

ലോക സിനിമ വിഭാഗത്തിൽ 62 ചിത്രങ്ങൾ ഉൾപ്പെടെ 19 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ 15 വേദികളിലാണ് പ്രദർശനം. പലസ്തീന് ഐക്യദാർഢ്യവുമായി ഏഴ് അധിനിവേശവിരുദ്ധ സിനിമകളും പ്രദർശിപ്പിക്കും. 12000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയിൽ എത്തുന്നത്. നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകരും ഭാഗമാകും. ഒരൊറ്റ വേദികളിലെയും 70 ശതമാനം സീറ്റുകൾ റിസർവ് ചെയ്തവർക്കും 30 ശതമാനം റിസർവ് ചെയ്യാത്തവർക്കുമായാണ് മാറ്റിയിട്ടുള്ളത്.

വൈകിട്ട് ആറ് മണിക്ക് ടാഗോർ തീയറ്ററിൽ നടക്കുന്ന ഉദ്ഘടന ചടങ്ങിന് പിന്നാലെ ഉദ്‌ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദർശിപ്പിക്കും. യുദ്ധഭൂമിയിൽ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് സിനിമ.


‘THE FEMALE GAZE’ എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളും, ചലച്ചിത്ര അക്കാദമി ഡിജിറ്റൽ റെസ്റ്റോറേഷൻ നടത്തിയ നാല് മലയാളം ക്ലാസിക് ചിത്രങ്ങളും മേളയുടെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. മണ്മറഞ് പോയ കലാകാരന്മാർക്ക് ആദരമർപ്പിച്ച് ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. THE EXORCIST, TIGER STRIPES എന്നീ ഹൊറർ ചിത്രങ്ങൾ അർധരാത്രി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി മാനവീയം വീഥിയിൽ കലാപരിപാടികൾ അരങ്ങേറും. പ്രധാന വേദി ബന്ധപ്പിച്ച് KSRTC യുടെ രണ്ട് ഇലക്ട്രിക്ക് ബസുകൾ സൗജന്യ സർവീസ് നടത്തും. ഈ മാസം 15 നാണ് മേള സമാപിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമാപന ചടങ്ങിൽ വെച്ച് സമ്മാനിക്കും.