08 May 2024 Wednesday

തൃശൂർ റെയിൽവെ സ്റ്റേഷന് സമീപം യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ

ckmnews


തൃശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നും  യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. സ്വർണ്ണാഭരണ നിർമ്മാണ ശാലയിലെ മുൻ ജീവനക്കാരനിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയും ചെയ്ത യുവാക്കളാണ് അറസ്റ്റിലായത്. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ചാലക്കുടി കാടുകുറ്റി സ്വദേശികളായ നിരവധി തട്ടിക്കൊണ്ടുപോകൽ കേസിലും, സ്വർണ്ണകവർച്ച കേസിലും പ്രതിയായ പുളിക്കൻ വീട്ടിൽ ജെഫിൻ (33), ഇയാളുടെ കൂട്ടാളിയായ കാച്ചപ്പള്ളി വീട്ടിൽ ലിജോ (25) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ സെപറ്റംബർ എട്ടാം തിയ്യതി രാത്രിയായിരുന്നു സംഭവം. തൃശ്ശൂരിൽ  നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾ തമിഴ് നാട് മാർത്താണ്ഡത്തേക്ക് കൊണ്ടുപോകാനായി ട്രെയിൻ കയറാൻ വരുന്ന സമയത്ത് ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നു കിലോഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിവുസങ്കേതത്തിൽ നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ജെഫിൻ, ഇയാളുടെ കൂട്ടാളിയായ ലിജോ എന്നിവരെ പിടികൂടിയത് . തൃശൂരിലെ സ്വർണ്ണാഭരണ നിർമ്മാണശാലയിലെ മുൻ ജീവനക്കാരനായ ബ്രോൺസൺ എന്നയാൾ സ്വർണ്ണാഭരണങ്ങൾ സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്ന് ട്രെയിൻ മാർഗ്ഗം  കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയായിരുന്നു. ഒരു പണ ഇടപാടിന്റെ പേരിൽ ബ്രോൺസനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.  നിഖിൽ ഇക്കാര്യങ്ങൾ അറസ്റ്റിലായ ജെഫിനെ അറിയിച്ചു. ജെഫിൻ വിവരങ്ങൾ വിശദമായി അറിയുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ആയിരുന്നു. ജെഫിൻ ഈ പദ്ധതി  അങ്കമാലിയിൽ നിന്നുള്ള ഊത്തപ്പൻ എന്നറിയപ്പെടുന്ന സിജോവിനെ അറിയിച്ചു. പിന്നീട് കീരിക്കാടൻ ബ്രദേഴ്സ് എന്നറിയപ്പെടുന്നവരെ അറിയിക്കുകയും ഈ മൂവർസംഘം സ്വർണ്ണക്കവർച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇവർ ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം സെപ്റ്റംബർ എട്ടിന് തൃശൂർ റെയിൽവെ സ്റ്റേഷനടുത്തുവെച്ച് സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വർണ്ണം കവർച്ച ചെയ്യുകയായിരുന്നു. സ്വർണ്ണം കവർച്ച ചെയ്തതിനുശേഷം ചാലക്കുടിയിൽ നിന്നും രക്ഷപ്പെട്ട ഇയാളും കൂട്ടാളിയും ആദ്യം കവർച്ച ചെയ്തെടുത്ത സ്വർണ്ണത്തിലെ കുറച്ചു സ്വർണ്ണം പത്തനംത്തിട്ട തിരുവല്ലയിലെ ഒരു ജ്വല്ലറിയിൽ വിറ്റഴിക്കുകയും അതിനുശേഷം ഡൽഹിയിലേക്ക് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് ദില്ലിയിലെ ഒളിസങ്കേതം പൊലീസ് കണ്ടെത്തിയെന്നു മനസിലാക്കിയ പ്രതികൾ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിസങ്കേതത്തിലേക്ക് കടക്കുകയുമായിരുന്നു. ഇവർ ഒളിവിൽ കഴിയുകയായിരുന്ന ഇവരുടെ ഒളിവുസങ്കേതത്തിൽനിന്നും വളരെ സാഹസികമായിട്ടാണ് അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. കേസിൽ അന്വേഷണസംഘം  22 പേരെ അറസ്റ്റ് ചെയ്യുകയും, പ്രതികൾ കവർച്ചക്കായും രക്ഷപ്പെടാനുമായി ഉപയോഗിച്ച പത്തോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തിൽ ഏകദേശം മുക്കാൽ കിലോഗ്രാം സ്വർണ്ണം കേരളത്തിൽനിന്നും, തമിഴ് നാട്ടിൽ നിന്നുമായി അന്വേഷണസംഘം കണ്ടെടുത്തു. കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശാനുസരണം തൃശൂർ എസിപി  കെ.കെ.സജീവ്, ടൌൺ ഈസ്റ്റ് ഇൻസ്പെക്ടർ സി. അലവി, എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ പി രാഗേഷ്, എഎസ്ഐമാരായ  ടിവി ജീവൻ, സി ജയലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത് കുമാർ, ലിഗേഷ് എം എസ്, വിപിൻദാസ് കെ.ബി  എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.