ആലപ്പുഴ പുന്നപ്രയിലെ 65കാരന്റെ മരണം കൊലപാതകം; മകൻ വാക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്
ആലപ്പുഴ പുന്നപ്രയിൽ 65കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ച സെബാസ്റ്റ്യനെ മകൻ വാക്കറുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയോടെയാണ് സെബാസ്റ്റ്യന്റെ മരണവിവരം പുറത്തുവരുന്നത്. പിതാവിനെ കട്ടിലിൽ നിന്ന് വീണ നിലയിൽ കണ്ടതെന്നാണ് മൂത്തമകൻ സെബിൻ അയൽക്കാരോടും പോലീസിനോടും പറഞ്ഞത്. സെബാസ്റ്റ്യന്റെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കട്ടിലിൽ നിന്ന് വീണുണ്ടായ മുറിവായി ആയിരുന്നു എന്നായിരുന്നു സെബിന്റെ വിശദീകരണം.
തുടർന്ന് അസ്വഭാവിക മരണത്തിന് പുന്നപ്ര പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റിൽ തന്നെ സംശയങ്ങൾ തോന്നിയിരുന്നതയി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിലാണ് അടിയേറ്റ കാര്യം വ്യക്തമായത്. സെബിനെ കൂടുതൽ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. വാക്കർ കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും ആണ് കൊലപ്പെടുത്തിയത് എന്ന് സെബിൻ പോലീസിനോട് സമ്മതിച്ചു.
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വാഹന അപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യൻ നാല് വർഷമായി കിടപ്പിലാണ്. സെബാസ്റ്റ്യന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. പിതാവിനെ ശുശ്രൂഷിച്ചു മനം മടുത്താണ് കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.