09 May 2024 Thursday

തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

ckmnews



തപാൽ ഓഫീസ് വഴി സ്വർണ്ണം കടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശിഹാബുദ്ദീന്റെ വീട്ടിൽ പരിശോധന നടക്കുന്നതിനിടയിലാണ് പ്രതി ഓടി രക്ഷപെടാൻ നോക്കിയത്. 6.3 കിലോഗ്രാം സ്വർണമാണ് ഇയാൾ തപാൽ വഴി കടത്തിയത്. യുവാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് റെയ്ഡ് നടത്തിയത്.


പരിശോധനാ സംഘമെത്തിയപ്പോൾ വീടിന്റെ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി. ഓടുന്നസമയത്ത് ഇയാളുടെ കൈയിൽ ഒരു ഡോർക്ലോസർ ഉണ്ടായിരുന്നെന്നും പിടികൂടുന്ന സമയത്ത് അതു കണ്ടില്ലെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഓടുന്നതിനിടയിൽ ഇയാൾ അത് കിണറ്റിൽ വലിച്ചെറിഞ്ഞതാകാമെന്നും സംശയമുള്ളതായി അന്വേഷണസംഘം പറഞ്ഞു. ഈ സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചും പരിശോധിച്ചു. ഏപ്രിലിൽ എത്തിച്ച സ്വർണത്തിന്റെ ഭാഗമാകാം ഇയാൾ ഓടുമ്പോൾ കൊണ്ടുപോയതെന്നു കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് തപാൽ ഓഫീസ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയത്. ദുബായിൽനിന്ന് കൊച്ചിയിലെ വിദേശ തപാൽ ഓഫീസ് വഴി കോഴിക്കോട് കാരന്തൂർ, മൂന്നിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോർക്ലോസർ എന്നിവയുടെ ഉള്ളിൽവെച്ചു കടത്താൻ ശ്രമിച്ച 6.3 കിലോഗ്രാം സ്വർണമാണ് ഡിആർഐ സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടാംപ്രതിയായ ശിഹാബുദ്ദീൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായിരുന്നു. നിലവിൽ പ്രതികൾ എല്ലാവരും ജാമ്യത്തിലാണ്.

കൂടുതൽ ചോദ്യംചെയ്യലിനായി ശിഹാബുദ്ദീനെ കൊച്ചിയിലെ ഡിആർഐ ഓഫീസിലേക്കു കൊണ്ടുപോയി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടുനിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയിൽ സ്വർണം കടത്താൻ ഉപയോഗിച്ചതെന്നുകരുതുന്ന കോഫിമേക്കർ കസ്റ്റഡിയിലെടുത്തു. കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയതിനും പൊതുമുതൽ കേടുവരുത്തിയതിനും ശിഹാബുദ്ദീന്റെ പേരിൽ പോലീസിൽ പരാതി നൽകുമെന്ന് ഡിആർഐ അറിയിച്ചു. സംഘം അറിയിച്ചതിന്റെ ഭാഗമായി കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.