09 May 2024 Thursday

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

ckmnews


കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്തിട്ടുള്ളത്. 


നേരത്തെ സൈബർ സെൽ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കി സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയും കരുതലോടെയും കളമശ്ശേരിയിൽ സ്ഫോടനം നടന്ന ദിവസം സമൂഹമാധ്യമത്തിലൂടെ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.