08 May 2024 Wednesday

നഷ്ടമായ ഫോൺ തിരഞ്ഞ് പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

ckmnews


തൃശൂർ: യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പുറത്തേക്ക് വീണ ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾ ബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ ആറ് മണിക്ക് ശേഷമാണ് അപകടം. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ് മരിച്ച അബ്ദുൾബാസിത്.


ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ അപകടം നടക്കുമ്പോള്‍ അബ്ദുൾ ബാസിതിന് ഒപ്പമുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ ഇടിച്ചത്.

ട്രെയിൻ വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ പാളത്തിൽനിന്ന് ഓടി മാറി. എന്നാൽ ബാസിത് മാറുന്നതിന് മുമ്പേ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തിയതായിരുന്നു ഇവർ.


കൊച്ചിയിൽ കളി കണ്ട ശേഷം ശനിയാഴ്ച രാത്രി 12.30-ന് കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസിൽ ഇവർ കൊച്ചിയിൽനിന്ന് കയറുകയായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ ചാലക്കുടി പിന്നിട്ടപ്പോൾ വാതിൽക്കൽ നിന്ന് ആബിതിന്റെ ഫോൺ പുറത്തേക്ക് തെറിച്ചുവീണു. ഇതോടെ സുഹൃത്തുക്കളുമൊന്നിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പാളത്തിലൂടെ നടന്നുവരികയായിരുന്നു ഇവർ.