09 May 2024 Thursday

സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെ; സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു

ckmnews


ബസ് സമരം അനാവശ്യമാണെന്നും ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്.

അവർക്ക് സൗജന്യ യാത്ര നൽകാൻ തയ്യാറുണ്ടോ ബസ് ഉടമകൾ?. ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്.

സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


ഈ മാസം 31ന് കേരളത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.


സമരത്തോട് സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലാണ് നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് ബസ് ഉടമകള്‍ പറയുന്നു.