08 May 2024 Wednesday

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

ckmnews



തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികള്‍ക്ക് 27 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേൽം ലൈംഗികമായി പീഡിപ്പിച്ച യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനുമാണ് കോടതി 27 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്. 


മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവരാണ് പോക്സോ കേസിൽ ജയിലിലായത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതികള്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. മണ്ണുത്തി പൊലീസ്സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കളില്ലാത്ത സമയത്ത് ബന്ധുവീട്ടിലെത്തിച്ച് മദ്യം നൽകിയ ശേഷം യുവാവ് പീഡിപ്പിക്കുകയായിരുന്നു.

മണ്ണുത്തി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവർ ഹാജരായി.