08 May 2024 Wednesday

ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

ckmnews



മലപ്പുറം: ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ എടക്കര പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍ സണ്‍ സ്റ്റീഫന്‍ (55), കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് (29) എന്നിവരാണ് പിടിയിലായത്. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 


2022ലാണ് കേസിനാസ്പദമായ സംഭവം. ചുങ്കത്തറ എരുമമുണ്ടയിലെ ജിജോ, മനോജ് എന്നിവരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. 

പ്രതികള്‍ നല്‍കിയ ടൂറിസ്റ്റ് വിസയില്‍ ജിജോയെ ഈജിപ്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ജോലിയൊന്നും ലഭിക്കാതെ മൂന്നുമാസം മുറിയില്‍ കഴിഞ്ഞ ശേഷം ജിജോ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പണം നല്‍കിയ ശേഷം കബളിപ്പിച്ചെന്നാണ് മനോജിന്റെ പരാതി. പണത്തോടൊപ്പം തന്റെയും ഭാര്യയുടെയും പാസ്പോര്‍ട്ടും വാങ്ങിവെച്ചെന്ന് മനോജ് പറയുന്നു. തിരുവനന്തപുരം പേട്ടയ്ക്കടുത്ത് ഗ്ലോബല്‍ ഹോളിഡെയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുകയാണെന്ന് വിശ്വസിപ്പിച്ചെന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജു, എസ്.ഐ പി. രവിന്ദ്രന്‍, എ.എസ്.ഐ വാസുദേവന്‍, ഉദ്യോഗസ്ഥരായ സുനു നൈനാന്‍, സാബിറലി, നജ്മുദ്ദീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ജോണ്‍സണിനെതിരെ സമാനമായ പരാതി തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലുണ്ടെന്നും പൊലീസ് പറഞ്ഞു.