09 May 2024 Thursday

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

ckmnews


വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.


അതേസമയം പരാതിക്കാരിയുടെ ആരോപണങ്ങള്‍ ഷിയാസ് പൊലീസിനോട് നിഷേധിച്ചു. യുവതിയ്ക്ക് താന്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വിവാഹിതയാണെന്നതും മകനുള്ളതും യുവതി തന്നില്‍ നിന്ന് മറച്ചുവച്ചു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും ഷിയാസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കേസില്‍ ചന്തേര പൊലീസാണ് ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കേരളാ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസി കരീമിനെതിരെ കേസെടുത്തത്. യുവതിയുടെ പക്കല്‍ നി്ന്നും പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.