09 May 2024 Thursday

കഷായത്തിൽ വിഷം കലർത്തി,സഹത്തടവുകാരുടെ പരാതിയിൽ ജയിൽ മാറ്റം; ജാമ്യം കിട്ടിയെങ്കിലും ഗ്രീഷ്‌മ പുറത്തിറങ്ങാൻ വൈകും

ckmnews


കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഷാരോൺ വധകേസ് പ്രതി ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സാഹചര്യത്തിൽ ബാത്റൂം ക്ലീനർ കഴിച്ച് ഗ്രീഷ്‌മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ.

പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.