08 May 2024 Wednesday

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്;ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ckmnews

ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്;ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലി‍ഡിയയുടെ അറസ്റ്റാണ് തടഞ്ഞത്. കേസിൽ കോടതി സർക്കാരിന്റെയും, എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടി. വിശദീകരണം ലഭിച്ച ശേഷമാകും തുടർനടപടികൾ.


ലഹരി മരുന്നു കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ലിഡിയ പറയുന്നത്. രണ്ടു തവണ അന്വേഷണ സംഘം ലിഡിയയെ ചോദ്യം ചെയ്തിരുന്നു. കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘം ഭീഷണിപ്പെടുത്തിയതായും ലിഡിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിച്ചു. ഷീല സണ്ണിക്കെതിരെയും ലിഡിയ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഷീല സഹോദരിയിൽനിന്ന് പണം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.


നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.


ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബ്യൂട്ടി പാർലർ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് ഫെബ്രുവരി 27നാണ് എക്സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു വലിയ വാർത്തയായി. ചാലക്കുടി പ്രധാന പാതയിൽ ടൗൺഹാളിന് എതിർവശത്താണു ഷീലയുടെ ബ്യൂട്ടി പാർലർ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്നും പാർലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോൾ ഉള്ളിൽ ചെറിയൊരു അറയിൽ 12 സ്റ്റാംപുകൾ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തെന്നും സ്റ്റാംപുകൾ കാക്കനാട് റീജനൽ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമാണ് എക്സൈസ് വിശദീകരണം.