തിരൂരിൽ ട്രെയിനിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി
തിരൂർ: ആർ.പി.എഫും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽനിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ചെന്നൈയിൽനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന 12601 നമ്പർ മംഗളൂരു-ചെന്നൈ സെൻട്രൽ മെയിലിൽനിന്ന് വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു കിലോ വീതമുള്ള ഏഴ് കെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ എം. ബൈജു, കോൺസ്റ്റബിൾമാരായ കെ. മിഥുൻ, കെ. പ്രജിത്ത്, തിരൂർ എക്സൈസ് ഇൻസ്പെക്ടർ ടി. രജിത്ത് കുമാർ, പ്രിവന്റിവ് ഓഫിസർമാരായ പി. രവീന്ദ്രനാഥ്, വി. അരവിന്ദൻ, സിവിൽ എക്സൈസ് ഓഫിസർ പി.ബി. ബിനീഷ്, സിവിൽ എക്സൈസ് വനിത ഓഫിസർ വി. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ട്രെയിനുകളിൽ പരിശോധന തുടരും.