വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായി
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായി .ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ഏർപെടുത്തിയ ബില്ലാണ് പാസാക്കിയത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലിനെ 454 എംപിമാർ അനുകൂലിച്ചപ്പോൾ 2 എം പിമാർ എതിർത്ത് വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻ മേൽ വോട്ടെടുപ്പ് നടത്തിയത്. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
അതേസമയം വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.