Kozhikode
കൂലി കിട്ടിയില്ല, കാവിക്കൊടി കാട്ടി ട്രെയിന് മുന്നിൽ; ഫറോക്കിൽ യുവാവ് പിടിയിൽ
കോഴിക്കോട് ∙ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ യുവാവ് അറസ്റ്റിൽ. ബിഹാർ ഈസ്റ്റ് ചമ്പാരൻ നർഹ പാനാപുർ സ്വദേശി മൻദിപ് ഭാരതിയാണ് (26) പിടിയിലായത്. രാവിലെ 9.09നു സ്റ്റേഷനിൽ എത്തിയ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസാണ് ഒന്നാം പ്ലാറ്റ്ഫോം ട്രാക്കിൽ ഇറങ്ങി ഇയാൾ തടഞ്ഞത്. യുവാവിനെ റെയിൽവേ സംരക്ഷണ സേനയക്ക് കൈമാറി.
സംഭവത്തെ തുടർന്ന് ട്രെയിൻ സ്‌റ്റേഷൻ വിടാൻ 9 മിനിറ്റ് വൈകി. കയ്യിൽ കരുതിയ വടിയിൽ കാവിക്കൊടി കെട്ടി ട്രെയിനിനു മുൻപിൽ നിൽക്കുകയായിരുന്നു. ലോക്കോ പൈലറ്റ് അറിയിച്ചതു പ്രകാരം സ്റ്റേഷനിൽ നിന്നെത്തിയ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചു. കുറ്റിപ്പുറത്ത് ആശാരിപ്പണിക്കാരനായിരുന്നെന്നും ജോലിയെടുത്ത വകയിൽ 16,500 രൂപ കിട്ടാനുണ്ടെന്നും ഇതു നൽകാത്തതിനാലാണ് ട്രെയിൻ തടഞ്ഞതെന്നുമാണ് ഇയാൾ പറയുന്നത്. ആർപിഎഫ് അന്വേഷണം തുടങ്ങി.