09 May 2024 Thursday

തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ckmnews

തിരുവനന്തപുരം: തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം. എന്നാൽ, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 1,36,759  സമ്മാനങ്ങൾ ഇത്തവണ കൂടുതൽ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം.

അതേസമയം നറുക്കെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ  ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡെല്ലാം ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാൾ അടക്കം മൊത്തം 21 പേർക്ക് കോടി സ്വന്തമാകുമെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്‍റെ ഏറ്റവും വലിയ ആകർഷണീയത. 

25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇക്കുറി ഉണ്ടായിരുന്നു.