09 May 2024 Thursday

യുഎഇ ദിര്‍ഹം എന്ന പേരിൽ കടലാസ് റോൾ നൽകി തട്ടിപ്പ് ബംഗാള്‍ സ്വദേശിയെ ഷൊർണൂരിൽ നിന്നും പിടി കൂടി

ckmnews

യുഎഇ ദിര്‍ഹം എന്ന പേരിൽ കടലാസ് റോൾ നൽകി തട്ടിപ്പ് 


ബംഗാള്‍ സ്വദേശിയെ ഷൊർണൂരിൽ നിന്നും പിടി കൂടി


തുണിയില്‍ പൊതിഞ്ഞ് 7 ലക്ഷത്തിന്‍റെ യുഎഇ ദിര്‍ഹം നൽകിയത്  വീട്ടിലെത്തി തുറന്നപ്പോള്‍ കളി മാറി, എല്ലാം വെറും കടലാസ് കെട്ടുകൾ 

പത്രക്കടലാസുകള്‍ യുഎഇ ദിര്‍ഹമെന്ന പേരില്‍ നല്‍കി കണ്ണൂരില്‍ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കേസിലെ പ്രതിയെ ഷൊർണൂർ റയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസ് പിടികൂടി.പത്രക്കടലാസുകള്‍ നല്‍കി കണ്ണൂർ കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാള്‍ സ്വദേശി ആഷിഖ് ഖാനെ യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീണെന്നാണ് പൊലീസ് നിഗമനം.കാട്ടാമ്പളളിയിലെ വ്യാപാരിയായ സിറാജുദ്ദീനാണ് തട്ടിപ്പിന് ഇരയായത്. സമീപത്ത് വാടകയ്ക്ക് താമസിച്ച ബംഗാള്‍ സ്വദേശി ഇടയ്ക്ക് സിറാജുദ്ദീന് യുഎഇ ദിര്‍ഹം നല്‍കിയിരുന്നു. കുറഞ്ഞ തുക നല്‍കിയാണ് സിറാജുദ്ദീൻ അത് വാങ്ങിയത്. പല തവണ ഇങ്ങനെ നോട്ടുകള്‍ നല്‍കിയപ്പോള്‍ വ്യാപാരിക്ക് ആഷിഖ് ഖാനെ വിശ്വാസമായി.ഇതിനിടെ ലക്ഷങ്ങളുടെ യുഎഇ ദിര്‍ഹം തന്‍റെ പക്കലുണ്ടെന്നും കുറഞ്ഞ തുക നല്‍കിയാല്‍ അത് കൈമാറാമെന്നും ബംഗാള്‍ സ്വദേശി സിറാജിനോട് പറഞ്ഞു. അങ്ങനെയാണ് ഏഴ് ലക്ഷം രൂപ സിറാജുദ്ദീൻ ബംഗാള്‍ സ്വദേശിക്ക് നല്‍കുന്നത്. തുടർന്ന് തുണിയില്‍ പൊതിഞ്ഞ രണ്ട് കെട്ട് യുഎഇ ദിര്‍ഹം ആഷിഖ് ഖാൻ സിറാജുദ്ദീന് കൈമാറി. എളുപ്പത്തില്‍ തുറക്കാവുന്ന പൊതി ആയിരുന്നില്ല അത് സിറാജ് തുണിക്കെട്ട് അഴിച്ച്‌ പണം ഉറപ്പിക്കാൻ ശ്രമിക്കുന്ന സമയം ഏഴ് ലക്ഷവുമായി പ്രതി രക്ഷപ്പെട്ടു.തുറന്നുനോക്കിയപ്പോള്‍ കണ്ടത് ചുരുട്ടിവച്ച പത്രക്കടലാസ്. അങ്ങനെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.അന്വേഷണത്തിനൊടുവില്‍ ഷൊര്‍ണൂരില്‍   നിന്ന് ആഷിഖ് ഖാൻ പിടികൂടുകയായിരുന്നു.മറ്റൊരാളെ ഇതേ രീതിയിൽ പത്രക്കടലാസ് നല്‍കി കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്  ഇയാളെ അറസ്റ്റ് ചെയ്തത് യുഎഇ ദിര്‍ഹം ചെറിയ തുകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ആഷിഖെന്ന് പൊലീസ് പറയുന്നു.സംഘത്തില്‍ അഞ്ച് പേര്‍ കൂടിയുണ്ടെന്നാണ് വിവരം.ഏഴ് ലക്ഷം രൂപ സംഘം തട്ടിയെന്ന സമാന പരാതി തളിപ്പറമ്പ് സ്വദേശിയും നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവരുടെ വലയില്‍ വീണെന്ന സംശയം പൊലീസിനുണ്ട്. കുറച്ചു കാലം മുൻപ് ചങ്ങരംകുളത്ത് ഇതേ രീതിയിൽ തട്ടിപ്പ് അരങ്ങേറിയിരുന്നു.