മകളുടെ പേരിടൽ ചടങ്ങിനെത്തി; ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മകളുടെ പേരിടൽ ചടങ്ങിനെത്തി; ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കണ്ണൂർ:ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയിൽ വിയ്യൂർ ജയിൽ വാർഡനെ മർദിച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടായതിനാൽ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പി റിപ്പോർട്ട് നൽകുകയായിരുന്നു. ഇന്നലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാർ പറയുന്നത്. ആകാശിന്റെ സൂഹൃത്തുക്കൾ ഉൾപ്പെടെ വൻസംഘം പൊലീസ് സ്റ്റേഷൻ വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു.
വിയ്യൂർ ജയിലിൽ കഴിയുമ്പോൾ ആകാശിന്റെ സെല്ലിലെ ഫാൻ കേടായതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് ജയിൽ വാർഡനെ മർദ്ദിച്ചത്. എത്രയും വേഗം ഫാൻ നന്നാക്കണമെന്നും ഇല്ലെങ്കിൽ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തർക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.