പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു
കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കുറുപ്പംപടി രായമങ്കലത്തു പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം . ഈ മാസം അഞ്ചിനായിരുന്നു ആൽക്കയെ യുവാവ് വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അല്‍ക്ക രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ കഴിഞ്ഞ 8 ദിവസമായി സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിലായിരുന്നു അൽകയുടെ ജീവൻ നിലനിർത്തിയിരുന്നത്. അമിത രക്തസ്രാവം വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനാൽ ഡയാലിസിസ് നടത്തിയിരുന്നു. എങ്കിലും തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും, അമിത രക്തസ്വാവവും, ന്യുമോണിയ ബാധിച്ചതുമാണ് മരണത്തിന് കാരണം.
ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയറി അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.