09 May 2024 Thursday

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു

ckmnews

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീണാണ് മരിച്ചത്. മാരിമുത്തുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇന്ത്യന്‍ 2 വിൽ ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങൽ.

മാരിമുത്തു തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. 1999ൽ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻറസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സീരിയലുകളിലൂടെ മിനി സ്ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ചു. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ ‘എതിര്‍ നീച്ചല്‍’ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.