08 May 2024 Wednesday

മൂർക്കനിക്കര കൊലപാതകം: പ്രതികളെല്ലാം പിടിയിൽ

ckmnews


തൃശ്ശൂർ: തൃശ്ശൂരിലെ രണ്ട് കൊലപാതകങ്ങളിലെയും മുഴുവൻ പ്രതികളും പിടിയിലായി. മൂർക്കനിക്കരയിൽ ഡാൻസ് കളിക്കിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു. എല്ലാ പ്രതികളും പിടിയിലായെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ പൊലീസ് നിഷ്ക്രിയമല്ലെന്നും അങ്കിത് അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 


തൃശൂരിൽ ഇന്നലെ രാത്രി മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നെടുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. അപകടത്തിൽ പെട്ട് കിടക്കുകയായിരുന്നെന്ന് പറഞ്ഞ് മൂന്ന് പേരാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ, വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ  വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ് ഉണ്ടായത്. നിമേഷ് എന്നയാൾക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്. ഹിരത്തിന്റെ വീട്ടിലെത്തി നടത്തിയ സംഘർഷത്തിനിടെയായിരുന്നു കത്തിക്കുത്ത് നടന്നത്.