09 May 2024 Thursday

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീനെ നാളെ ഇഡി ചോദ്യം ചെയ്യും

ckmnews


കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയെ നാളെ ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കി. നാളെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 22 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്ന് ഇ ഡിയുടെ നിലപാട്.


എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച് ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഈ ആരോപണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപയാണ് വ്യാജ വായ്പകളായി തട്ടിയെടുത്തത്. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്കാണ് വായ്പകള്‍ അനുവദിച്ചത്. ഇത്തരത്തില്‍ 52 വായ്പകളാണ് അനുവദിക്കപ്പെട്ടത് എന്നാണ് കണ്ടെത്തല്‍. ഇതില്‍ പലരും ബിനാമികളാണ് എന്നാണ് വിവരം. ഇത്തരത്തില്‍ 52 പേരില്‍ നിന്ന് മാത്രം സഹകരണ ബാങ്കിന് നഷ്ടം 215 കോടി രൂപയാണെന്നുമാണ് വിലയിരുത്തല്‍.


ഇതിനിടെയാണ്, എ സി മൊയ്തീന്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തിയെന്ന് ഇ ഡി ആരോപിക്കുന്നത്.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജോയ് 30 കോടി വിലമതിക്കുന്ന തട്ടിപ്പ് നടത്തിയതായും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.