09 May 2024 Thursday

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്ടേഴ്‌സിന്റെ മൊഴിയെടുത്ത് പൊലീസ്

ckmnews


ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടേഴ്‌സിന്റെ മൊഴിയെടുത്ത് പൊലീസ്. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിലെ നാല് ഡോക്ടേഴ്‌സിന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. എസിപി സുദർശനാണ് മൊഴിയെടുത്തത്. പിന്നാലെ ഡിഎംഒ ഡോ.രാജാറാമിന്റെ വിശദമൊഴി രേഖപ്പെടുത്തി. ഡോ ജമീൽ സജീർ, ഡോ മിനി കമല, ഡോ കെ.ബി സലീം, ഡോ എ. മൃദുലാൽ എന്നിവരുടെ മൊഴിയും എടുത്തു.

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവായത് എംആർഐ റിപ്പോർട്ടായിരുന്നു. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. എംആർഐ പരിശോധനയിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുമ്പായിരുന്നു ഇത്. 2017 നവംബർ 30 ന് ആയിരുന്നു മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയ. 2017 ഫെബ്രുവരിയിൽ ആണ് കൊല്ലത്ത് വച്ച് ഹർഷിന എംആർഐ ടെസ്റ്റ് നടത്തിയത്.


പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.


ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം എങ്ങനെയാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആഭ്യന്തര വകുപ്പ് അന്വേഷണ നടത്താൻ തീരുമാനിക്കുകയായിരുന്നു. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ദുരിതാശ്വസന നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.