09 May 2024 Thursday

“ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: സ്വാതന്ത്ര്യ ദിനത്തിൽ രാഹുൽ ഗാന്ധി

ckmnews


77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുൽ. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

താന്റെ സ്‌നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും രാഹുൽ ഗാന്ധി. നേരത്തെ ഇന്ത്യയിലിപ്പോള്‍ ‘ഭാരത് മാതാ’ അൺപാർലമെന്ററി പദമായി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അയോഗ്യത കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതില്‍ പ്രതികരിച്ചായിരുന്നു അദ്ദേഹം. ‘നിങ്ങൾ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാതിരുന്നത്. നിങ്ങൾ ഭാരത് മാതാവിന്റെ സംരക്ഷകരല്ല. മണിപ്പൂരിൽ എല്ലായിടത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണു നിങ്ങൾ ചെയ്തത്. അതുതന്നെയാണിപ്പോൾ ഹരിയാനയിലും ശ്രമിക്കുന്നത്’- പ്രസംഗത്തിൽ രാഹുൽ ആരോപിച്ചിരുന്നു.