09 May 2024 Thursday

അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിന് ക്രൂരമര്‍ദനം; മകന്‍ അറസ്റ്റില്‍

ckmnews


അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയും, കാല്‍മുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത മകനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. അത്തിക്കയം നാറാണംമുഴി നെടുംപതാലില്‍ വീട്ടില്‍ വര്‍ഗീസ് തോമസി(67)നാണ് മകന്‍ ബിജോയിയി(35)ല്‍ നിന്ന് മര്‍ദനമേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 9 മണിക്കാണ് സംഭവം നടന്നത്. അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ മകന്‍, വര്‍ഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാല്‍മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ആറാം വാരിഭാഗത്തെ അസ്ഥികള്‍ക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദനം തുടര്‍ന്നപ്പോള്‍ പ്രതിയുടെ അമ്മ ഇടയ്ക്കുകയറി പിടിച്ചുമാറ്റുകയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ പിതാവിന്റെ മൊഴിവാങ്ങി പെരുനാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിജയന്‍ തമ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ സ്ഥിരം പിതാവിനെ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെട്ടുകത്തികൊണ്ട് തലയ്ക്കും പുറത്തും വെട്ടിപരുക്കേല്‍പ്പിച്ചതിന് 2016 ല്‍ ഇയാള്‍ക്കെതിരെ പെരുനാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ, അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ചതിന് 2020 ലെടുത്ത ദേഹോപദ്രവകേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.