09 May 2024 Thursday

തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ശുപാർശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പുറത്ത്: ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

ckmnews


മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം നടത്തുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന സമിതിയില്‍ നിന്ന് പുറത്താക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവർ ഉൾപ്പെടുന്നതായിരിക്കും ബില്ലിലെ വ്യവസ്ഥയനുസരിച്ചുള്ള സമിതി.


സുപ്രീം കോടതി ചീഫ് ജസ്റ്റിനു പകരമാണ് പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്നത്. ഇതോടെ, സമിതിയിൽ കേന്ദ്രസർക്കാരിനു ഭൂരിപക്ഷം ലഭിക്കുകയും നിയമനം ഭരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ച് നടപ്പാക്കുകയും ചെയ്യും.


തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിനു നിഷ്പക്ഷ സമിതി വേണമെന്ന സുപ്രീം കോടതി ഉത്തരവു പാടേ തള്ളുന്നതാണു ബിൽ. അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപു കമ്മിഷനിൽ ഒഴിവു വരുമെന്നിരിക്കെയാണു സർക്കാരിന്‍റെ പൊടുന്നനെയുള്ള നീക്കം.

കേന്ദ്ര സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തി‍ലായിരുന്നു മുൻപു തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ രാഷ്ട്രപതി നിയമിച്ചിരുന്നത്. എന്നാൽ, ഈ വർഷം മാർച്ചിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കാതെ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നു ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.


ചീഫ് ജസ്റ്റിസ് കൂടി സമിതിയിൽ അംഗമാകട്ടെ എന്നും ബെഞ്ച് ഉത്തരവിട്ടു. നിയമനം സംബന്ധിച്ചു പാർലമെന്‍റ് നിയമം പാസാക്കും വരെയാണ് ഈ സമിതിക്കു പ്രാബല്യം. രാജ്യസഭയിൽ ഇന്നലെ അവതരിപ്പിച്ച ബിൽ പാർലമെന്റ് പാസാക്കുന്നതോടെ സുപ്രീം കോടതി നിർദേശിച്ച സമിതി അപ്രസക്തമാകും.


ബില്ലിന്‍റെ അവതരണത്തെ എതിർത്ത് ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ഏതാനും പ്രതിപക്ഷ അംഗങ്ങൾ നോട്ടിസ് നൽകിയിരുന്നു.


നിയമന നടപടിക്കു 3 ഘട്ടങ്ങളുണ്ട്. ആദ്യത്തേത് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനും സെക്രട്ടറി റാങ്കിൽ കുറയാത്ത മറ്റ് 2 അംഗങ്ങളുമുള്ള സേർച് കമ്മിറ്റി തയാറാക്കുന്ന 5 പേരുടെ പട്ടിക. ഈ പട്ടികയാണ് രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി പരിശോധിക്കുക. ഇവർ അംഗങ്ങളെ രാഷ്ട്രപതിയോടു ശുപാർശ ചെയ്യും. ഇത് രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമനമാകും.