09 May 2024 Thursday

നടി ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ

ckmnews


ചെന്നൈ: മുൻ എംപിയും ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍‌മോർ കോടതി. 5000 രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി

ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്.ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം പ്രണയം സിനിമയിലും ദേവദൂതനിലും ജയപ്രദ അഭിനയിച്ചു1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബിജെപിയിൽ ചേർന്നത്. ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുങ്കുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ ടി രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്ന ജയപ്രദ പിൽക്കാലത്ത് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു.പിന്നീട് പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം തെലുങ്കുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ‌പ്രദേശിലെ രാം‌പൂർ മണ്ഡലത്തിൽ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.2010 ഫെബ്രുവരി 2-ന് പാർട്ടിതാത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെട്ടത് വഴി പാർട്ടി പ്രതിച്ഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാർട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമർ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീടായിരുന്നു ബിജെപി പ്രവേശം