ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍
ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍. 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കീരിടത്തിന് 14 ലക്ഷത്തിലേറെ വില വരും. ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ കണ്ണന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി.ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് 32പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം തയാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു വാങ്ങിയിരുന്നു. മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി മനോഹരമായ കിരീടമാണ് ദുര്‍ഗ സമര്‍പ്പിച്ചിരിക്കുന്നത്.
കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവർ വഴിപാടായി സമർപ്പിച്ചു. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഗുരുവായൂരിലെത്തിച്ചു.
ആയിരക്കണക്കിനു തേയ ചന്ദന മുട്ടികളാണ് ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. കോടികൾ വിലമതിക്കുന്ന ഇവ ദേവസ്വത്തിന് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനംവകുപ്പിനു മാത്രമാണ് ഈ ചന്ദനക്കട്ടകള്‍ കൈമാറ്റം ചെയ്യാന്‍ അധികാരമുള്ളത്.
തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാന കുട്ടിയെ ഗുരുവായൂരില്‍ നടയ്ക്ക് ഇരുത്തിയിരുന്നു.