സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി
സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു.ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.അതേസമയം പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ 'മിഷൻ ഇന്ദ്രധനുഷ് 5.0' യജ്ഞം ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴുമുതല്‍ 12 വരെ ആദ്യഘട്ടവും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാംഘട്ടവും ഒക്ടോബര്‍ ഒമ്ബതു മുതല്‍ 14 വരെ മൂന്നാംഘട്ടവും നടക്കും. വാക്സിനേഷൻ കണക്കില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.