09 May 2024 Thursday

കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായത്; മുഖ്യമന്ത്രി

ckmnews


കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


പാര്‍ലമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ പദവിയിലും ഗവര്‍ണര്‍ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയില്‍ നിന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു.

വിവിധസ്ഥാനങ്ങളില്‍ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാര്‍ക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ സ്പീക്കര്‍ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങള്‍ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.


വൈഷമ്യമേറിയ ഒരു ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയില്‍ വികസനോന്മുഖമായ വീക്ഷണം പുലര്‍ത്താന്‍ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ എംപി എന്ന നിലയില്‍ സദാ സന്നദ്ധത പുലര്‍ത്തിയിരുന്നു

വക്കം പുരുഷോത്തമന്റെ വേര്‍പാടില്‍ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.