09 May 2024 Thursday

നൗഷാദ് തിരോധാന കേസ്; ഭാര്യ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി

ckmnews

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ജാമ്യത്തിൽ ഇറങ്ങി. അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്സാന നൽകിയ മൊഴി. എന്നാൽ നൗഷാദ് തിരിച്ചെത്തുകയായിരുന്നു. മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. പ്രതികരിക്കാൻ ഇല്ലെന്നു അഫ്‌സാന പുറത്തിറങ്ങിയതിന് ശേഷം വ്യക്തമാക്കി.

നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അഫ്‌സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.

നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. 2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദ് നല്‍കിയ മൊഴി.