09 May 2024 Thursday

കണ്ണീർനോവായി അഞ്ചുവയസ്സുകാരി; സംസ്കാരം ഇന്ന് നടക്കും,പൊതുദർശനം പഠിച്ച സ്കൂളിൽ

ckmnews


ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴരയോടെ, കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നീട് കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം.


വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നുമാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും.വെള്ളിയാഴ്ച വൈകുന്നേരം 5 നും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം. 7 മണിയ്ക്കാണ് പൊലീസിന് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ പ്രതി പെൺകുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്തു കൂടി നടന്ന് പോയതായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. പിന്നീട് പ്രതിയെ കാണാൻ കഴിഞ്ഞത് മറ്റാെരിടത്ത് വൈകിട്ട് 6 മണിയുടെ ദൃശ്യത്തിലാണ്. പക്ഷേ പെൺകുട്ടി ഒപ്പമുണ്ടായിരുന്നില്ല. ഇതിനിടയിലുള്ള രണ്ടര മണിക്കൂറിലാണ് കൊലപാതകം നടന്നത് എന്ന് വ്യക്തം. അതായത് പൊലീസിൽ പരാതി എത്തുന്നതിന് മുൻപ് തന്നെ കൊലപാതകം നടന്നിരുന്നു.