08 May 2024 Wednesday

98 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ckmnews


തൃശൂരില്‍ വ്യാജ രേഖകളുണ്ടാക്കി 98 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ അറസ്റ്റിലായി. മുളന്തുരുത്തി കല്‍പക വീട്ടില്‍ അജയ്. കെ എബ്രഹാമിനെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറ്റിച്ചിറ ബ്രാഞ്ചില്‍ മാനേജര്‍ ആയിരിക്കെ 98 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലാണ് അജയ്. കെ എബ്രഹാമിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.


2019 ജൂലൈ മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍ 45 ഓളം അക്കൗണ്ട് ഉടമകളുടെ പേരില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന പല തവണകളായി 98,63,855 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. അക്കൗണ്ട് ഉടമകള്‍ അറിയാതെ വ്യാജരേഖകള്‍ നിര്‍മിച്ച് 49 ലോണ്‍ അക്കൗണ്ടുകള്‍ തുടങ്ങിയായിരുന്നു തട്ടിപ്പ്.


ബാങ്ക് നിയോഗിച്ച അന്വേഷണ കമ്മീഷനാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് റീജിയനല്‍ മാനേജരുടെ പരാതിയില്‍ വെള്ളികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സസ്‌പെന്‍ഷനില്‍ ആയിരുന്ന പ്രതി ഒളിവില്‍ തുടരുന്നതിനിടെ കൊരട്ടി മംഗലശ്ശേരിയിലുള്ള വാടക വീട്ടില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

ചാലക്കുടി ഡി. വൈ .എസ്. പി ടി. എസ്.സിനോജ്, വെള്ളികുളങ്ങര ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അജയ് കെ എബ്രാഹാമിനെ റിമാന്‍ഡ് ചെയ്തു.