09 May 2024 Thursday

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒന്നാം പ്രതി കീഴടങ്ങി

ckmnews


തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാന്‍ റോയി സഹായത്തിന് വിളിച്ച സുഹൃത്താണ് സെബി.

വാഴക്കോട് ഇക്കഴിഞ്ഞ 14 നാണ് റോയിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. നിലവില്‍ പത്ത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മാസം 14 ന് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞെന്നാണ് കേസില്‍ അറസ്റ്റിലായ അഖില്‍ പൊലീസിന് നല്‍കിയ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയായാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. കേസില്‍ അഖില്‍ രണ്ടാം പ്രതിയാണ്. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സ്ഥലമുടമ റോയിയുടെ ഒപ്പം ചേര്‍ന്ന് ആനയെ കുഴിച്ചിട്ട കുമളിയില്‍ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്.