09 May 2024 Thursday

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസ്: രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി

ckmnews


തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യുയുസി ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചിന്റേതാണ് തീരുമാനം. കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവും.കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർത്ഥിനിയായിരുന്നു. ഈ പെൺകുട്ടിയെ മാറ്റി മത്സരിക്കാൻ യോഗ്യതയില്ലാതിരുന്ന എ വിശാഖിൻറെ പേര് തിരുകിക്കയറ്റിയതാണ് കേസ്. കോളേജ് മുൻ പ്രിൻസിപ്പൽ ഷൈജുവാണ് വിശാഖിന്റെ പേര് സർവ്വകലാശാലക്ക് കൈമാറിയത്. സർവ്വകലാശാലയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തതിന് പിന്നാലെ കോടതിയെ സമീപിച്ച പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേസ് ഡയറി പരിശോധിച്ച ശേഷം ഹൈക്കോടതി ജാമ്യ ഹർജി തള്ളി. പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവായിരുന്ന വിശാഖിന് നേട്ടമുണ്ടാക്കാൻ മുൻ പ്രിൻസിപ്പൽ വ്യാജ രേഖയുണ്ടാക്കിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.


പ്രതികൾക്കായി തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാജരേഖയുണ്ടാക്കിയ എസ്എഫ്ഐ നേതാവിന് സഹായം നൽകാൻ സമ്മർദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ജിജെ ഷൈജു പൊലീസിനോട് വെളിപ്പെടുത്തിയില്ല. പ്രമാദമായ കേസിൽ തുടക്കം മുതൽ പൊലീസ് അന്വേഷണം ഉഴപ്പുകയായിരുന്നു എന്നാണ് ആക്ഷേപം.