09 May 2024 Thursday

ഓൺലൈൻ വായ്‌പ്പാ ആപ്പുകളുടെ ഭീഷണി; സുഹൃത്തിനായി വായ്പ്പയെടുത്ത യുവാവ് തൂങ്ങിമരിച്ചു

ckmnews


സുഹൃത്തിനുവേണ്ടി വായ്പ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ വായ്പ്പാ ആപ്പുകളുടെ ഭീഷണിക്കിരയായ യുവാവ് തൂങ്ങിമരിച്ചു. 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി തേജസാണ് തൂങ്ങിമരിച്ചത്.ചൊവ്വാഴ്ച ബെംഗളൂരു യെലഹങ്കയിലെ വീടിനുള്ളിലാണ് തേജസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ഒരു സുഹൃത്തായ മഹേഷിന് വേണ്ടി തേജസ് ഓൺലൈൻ വായ്പ്പാ അപ്പുകളായ സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര എന്നിവരിൽനിന്ന് 30,000 രൂപ കടം വാങ്ങിനൽകിയിരുന്നു. എന്നാൽ മഹേഷ് കൃത്യമായി പണം തിരിച്ചുനൽകാത്തതിനാൽ ഒരു വർഷമായി ഇഎംഐ അടയ്ക്കാൻ തേജസിന് കഴിഞ്ഞില്ല. ഇതോടെ പലിശയും വൈകിയതിനുള്ള ഫീസുമടക്കം ഏകദേശം 45000 രൂപ കുടിശ്ശിക വന്നു. ഇത് അടയ്ക്കാൻ തേജസിന് കഴിഞ്ഞുമില്ല.

പിന്നീട് ഒരു ബന്ധുവിന്റെ പക്കൽ നിന്നും കടം വാങ്ങി തേജസ് ഇഎംഐ അടച്ചുവെങ്കിലും ആ കടം തീർക്കാൻ പുതിയൊരു ലോൺ എടുക്കേണ്ടിവന്നു. ഈ ലോണിലും തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകൾ ഭീഷണിയുമായി തേജസിനെ സമീപിച്ചുതുടങ്ങി. തേജസിന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് വരെ അവർ പിതാവിനോട് ഭീഷണിപ്പെടുത്തി. ഇതിൽ മനംനൊന്താണ് തേജസ് ആത്മഹത്യാ ചെയ്തത്.